Thursday 8 October 2015

ടിക്കെറ്റെടുക്കാതെയും ട്രെയിനില്‍ കയറാഠ

ന്യൂഡല്‍ഹി: ഇനിമുതൽ ടിക്കറ്റെടുക്കാതെയും ട്രെയിനില്‍ കയറാം. ട്രെയിനില്‍ കയറിയതിന് ശേഷവും ടിക്കറ്റെടുക്കാവുന്ന പരിഷ്‌കാരം നടപ്പിലാക്കാന്‍ ഇന്ത്യൻ റെയ്ല്‍വേ തയ്യാറെടുക്കുന്നു.
ടിക്കറ്റ് പരിശോധകര്‍ക്കു കയ്യില്‍ കൊണ്ടു നടക്കാവുന്ന ഹാന്‍ഡ് ഹെല്‍ഡ് ടിക്കറ്റിങ് മെഷീന്‍ സംവിധാനം നടപ്പിലാക്കുമ്പോള്‍ ടിക്കറ്റ് കൈയ്യിലില്ലെങ്കിലും ധൈര്യമായി കയറാം. സീറ്റ് ഒഴിവുണ്ടെങ്കില്‍ നിശ്ചിത തുക അധികം നല്‍കി ടിക്കറ്റും വാങ്ങാം. ദീര്‍ഘദൂര ട്രെയിനുകളില്‍ വൈകാതെ ഈ പദ്ധതി നടപ്പാക്കുമെന്നും റയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ ഇക്കാര്യം പരിഗണനയിലുണ്ടായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി നിര്‍വഹണം വൈകുകയായിരുന്നു. കേരളം ഉള്‍പ്പെടെ തെക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കുള്ള പ്രധാന ട്രെയിനുകളില്‍ അടുത്ത വര്‍ഷത്തോടെ പരിഷ്‌കാരം പ്രതീക്ഷിക്കാം. ഇപ്പോള്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറുന്നത് അനുവദനീയമല്ല. കാത്തിരിപ്പു ടിക്കറ്റുമായി യാത്രയാകാം. ടിക്കറ്റ് പരിശോധകര്‍ സ്വന്തം വിവേചനമനുസരിച്ച് ഒഴിവുള്ള സീറ്റും ബര്‍ത്തും നല്‍കുന്നതാണു രീതി.
ഇതു പലപ്പോഴും അഴിമതിയ്ക്കും ആരോപണങ്ങള്‍ക്കും വഴിവയ്ക്കുന്നു. ടിക്കറ്റ് മെഷീനുകളില്‍ നിന്നുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അധികൃതര്‍ക്കു ലഭ്യമാകുന്നതു കൊണ്ടു പരിശോധകരുടെ ഭാഗത്തു നിന്നു വഴിവിട്ട നടപടികള്‍ക്കു സാധ്യത കുറയും. എങ്കിലും ടിക്കറ്റില്ലാതെ വണ്ടി കയറുന്നവര്‍ പരിശോധകനെ സമീപിച്ച് ആദ്യം തന്നെ വിവരമറിയിക്കണം.
സീറ്റ് ഒഴിവുണ്ടെങ്കില്‍ ടിക്കറ്റ് തുകയ്ക്കു പുറമെ നിശ്ചിത അധിക തുകയും നല്‍കി ടിക്കറ്റ് വാങ്ങി വേണം യാത്ര തുടരാന്‍. റയില്‍വേ ശൃംഖലയില്‍ വൈ ഫൈ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന സാഹചര്യത്തില്‍ പുതിയ പരിഷ്‌കാരം നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണു റയില്‍വേയുടെ പ്രതീക്ഷ. രാജ്യത്തെ അഞ്ഞൂറോളം പ്രധാന സ്‌റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുന്നതിനു ഗൂഗിളുമായി റയില്‍വേ കരാറിലേര്‍പ്പെട്ടതു കഴിഞ്ഞ ദിവസമാണ്.